Saturday, March 26, 2011

ആകാശം മറച്ച് നിറഞ്ഞ ഭീകരപൊടിക്കാറ്റ് ( 25-March-2011 ).

പല സ്ഥലങ്ങളിലുള്ള കാലാവസ്ഥയും അതിനോടനുബന്ധിച്ചുള്ള ജനങ്ങളുടെ സംസാരവും, അവിടെയുള്ള ജനജീവിതവും എനിക്ക് പ്രിയപ്പെട്ടതാണ്.  ഈ അടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് സോഫിയാ എന്ന ബള്‍ഗേറിയായിലുള്ള സ്ഥലത്ത് പോയപ്പോഴും ഞാന്‍ അവനോട് പറഞ്ഞത് കഴിവതും ജനജീവിതം നിരീക്ഷിക്കുവാനാണ്. അവിടെ ജിപ്സി വര്‍ഗ്ഗക്കാരെക്കുറിച്ച് വല്ല വിവരവും കിട്ടുകയാണെങ്കില്‍ ശേഖരിക്കുക എന്നും പറഞ്ഞു, എന്റെ കൈയില്‍ വായിച്ച് തീര്‍ക്കാത്ത Bury me standing - The Gypsies and Their Journey എന്ന Isabel Fonseca എഴുതിയ പുസ്തകവും. അവിടെ (ലോകത്തെവിടെയും) കാലാവസ്ഥ എങ്ങിനെ എന്നു അറിയുവാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട് എന്ന് ഞാനും ചിന്തിക്കുന്നു.

ഇവിടെ ഇന്നലെ വൈകിട്ട് ആറു മണിക്ക് ശേഷവും ജനലുകള്‍ ചെറുതായി തുറന്നിട്ട് കിടന്നുറങ്ങി എഴുന്നേറ്റവര്‍ മുറിയില്‍ നിറഞ്ഞിരിക്കുന്ന പൊടി കണ്ട് അമ്പരന്നു. ബീച്ചില്‍ കുളിക്കുവാന്‍ പോയ ഒരു ഈജിപ്ഷ്യന്‍ സുഹൃത്ത് "വരുന്നേ ഓടിക്കോ" എന്ന് ആരോ അറബിയില്‍ വിളിച്ച് പറയുന്നത് കേട്ട് നോക്കിയപ്പോള്‍ പര്‍വ്വതം ഉരുണ്ടു വരുന്നതു പോലെ പൊടി കാറ്റ്. ഫഹാഹീലില്‍ നിന്നിരുന്ന ഒരു സുഹൃത്തിന് അബ്ബാസിയായില്‍ നി്ന്നുള്ള സുഹൃത്തിന്റെ ഫോണ്‍ വന്നു "എവിടെയാണ്, അവിടെ പൊടി കാറ്റുണ്ടോ?". "ഇല്ലല്ലോ" എന്നു പറഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ ശക്തമായ പൊടിക്കാറ്റ് കണ്ട് ഓടി വണ്ടിയില്‍ കയറി. ഫാഹഹീലില്‍ മരുന്ന് കടയില്‍ നിന്ന് മരുന്നു വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പുറത്ത് വളരെയധികം ഇരുട്ടും,
പൊടിക്കാറ്റും. തിരികെ കടയില്‍ വീണ്ടും കയറി നിന്നു. അന്നേകം ആളുകള്‍ പുറത്ത് നിന്നും കടയിലേക്ക് കയറി. കടയിലും പൊടി നിറഞ്ഞ് കയറിയപ്പോള്‍ കടയുടെ ഉടമസ്ഥന്‍ ആളുകളെ പുറത്തിറക്കി ഷട്ടര്‍ ഇട്ടു. ആളുകള്‍ ഒന്നും കാണുവാനാകാതെ പുറത്തും. വൈകിട്ട് കളിക്കുവാന്‍ പോയ കുട്ടികള്‍ അവരവരുടെ വീട്ടില്‍  തിരികെ കയറി പുറത്തേക്ക് നോക്കു എന്നു പറഞ്ഞ് ആവേശവും പരിഭ്രമവും കാണിച്ചു. അപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് സംസാരിക്കുവാന്‍ സാധിച്ചില്ല. ഒരു സുഹൃത്ത് സ്നേഹം നിറഞ്ഞ ഭാര്യ  കടയില്‍ നിന്നും എന്തോ വാങ്ങിക്കണമെന്ന് പറഞ്ഞപ്പോള്‍, ഈ പൊടിക്കാറ്റിലും പുറത്തിറങ്ങി കെട്ടിടത്തിന് എതിര്‍ വശത്തുള്ള കടയില്‍ പോയി സാധനം വാങ്ങി തിരികെ വന്നു. കട കൊട്ടി തുറന്നാണ് അവശ്യ സാധനം വാങ്ങിയത്.

കഴിഞ്ഞ വര്‍ഷം (17 April 2010) ആദ്യമായി  ഇവിടെ  ഇങ്ങനെ ഒരു പ്രതിഭാസം കണ്ട അന്നേകം ആളുകള്‍ ലോകാവസാനത്തോടു ബന്ധപ്പെടുത്തി എന്നോട് സംസാരിച്ചിരുന്നു. ഈ വര്‍ഷം അങ്ങനെ ഒന്നും പറഞ്ഞു കേട്ടില്ല. സുനാമി എന്ന പദം ചിലപ്പോഴെങ്കിലും ഇതിനോട് ബന്ധപ്പെടുത്തി ഇന്ന് കേട്ടിരുന്നു.  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍( 2010 ഏപ്രില്‍ 25) ആനന്ദ് 1930- കളില്‍ അമേരിക്കയിലുണ്ടായ പൊടിക്കാറ്റുകളുടെ പരമ്പരയെപ്പറ്റി എഴുതിയിരുന്നു. എഴുത്തുകാരന്‍ ചിലപ്പോള്‍ ചിലത് മുന്‍കൂട്ടി കാണുന്നു, ലേഖനം എഴുതിയത് 17 April 2010 മുമ്പായിരിക്കും. ശ്രീ. ആനന്ദ്, ഈ വര്‍ഷവും ഇവിടെ വീണ്ടും ഒരു പൊടിക്കാറ്റ്.  മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തുന്ന ചിലരെങ്കിലും പഴയ ആ പതിപ്പ് എടുത്ത് വായിക്കാതിരിക്കില്ല. കഴിഞ്ഞ വര്‍ഷം നടമാടിയ ഭീകരപൊടിക്കാറ്റിനെ പിന്‍തുടര്‍ന്ന് മഴയുമുണ്ടായിരുന്നു. ഈ വര്‍ഷം അത് കണ്ടില്ല.

"മുമ്പില്‍ നിന്നു നോക്കിയാല്‍ വെള്ള പൊടിയാണ് എന്നാല്‍ ആ വെളുത്ത പൊടിപടലത്തിനു പുറകില്‍ മുഴുവന്‍ കറുത്ത പൊടിയാണ്"  നേരിട്ട് ഫാഹഹീലില്‍ നിന്നും ഇത്  കണ്ട ഒരാള്‍ എന്നോട്  നിഗൂഡത നിറഞ്ഞ് പ്രസ്ഥാവിച്ചു.


ഇനി ചില ചിത്രങ്ങള്‍.

പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച. ആകാശം മറച്ച് നീങ്ങുന്ന കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റ് ആകാശതെളിമയെ വിഴുങ്ങി നീങ്ങുന്നു.









കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അകലെയുള്ള തെരുവ് വിളക്കുകളോ കടകളിലെ വെളിച്ചമോ കാണുവാനില്ല. മുമ്പിലുള്ള കെട്ടിടത്തിന്റെ അതിര്‍ ഭിത്തിയുടെ മുകളിലുള്ള വെളിച്ചം മാത്രം തീരെ ചെറുതായി.


ഇന്ന് രാത്രിയില്‍ പുറത്തേക്ക് നോക്കിയെടുത്ത ചിത്രം. മുകളിലത്തെ ഇന്നലെ എടുത്ത ചിത്രവും കാണുക




എന്റെ മകന്‍ റോണ്‍ കെട്ടിടത്തിന്റെ താഴെ പോയി മൊബൈലില്‍ എടുത്ത ചിത്രം, മൊത്തം ഇരുട്ട് വ്യാപരിക്കുന്നതിന്  മുമ്പ്





ഫഹാഹീലില്‍ നിന്നും എടുത്ത  രണ്ടു   ചിത്രങ്ങള്‍ (അയച്ചു തന്ന സതീഷീനും ചിത്രങ്ങള്‍ എടുത്ത
സുഹൃത്തിനും നന്ദി).



സുലൈബിയ ക്യാമ്പില്‍ നിന്നും എടുത്ത ചിത്രം, ചിത്രം തന്നതിന് നന്ദി.



പൊടിക്കാറ്റ്, കുവൈറ്റ്.